അനുയായികള്‍

2018 നവംബർ 25, ഞായറാഴ്‌ച

ഐക്യദാർഡ്യം

രാവിലെ തന്നെ വീട്ടു വാതിൽ ഒരാൾ, കക്ഷത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുരട്ടി നില്പുണ്ടായിരുന്നു. എഴുത്തും തിരുത്തും വേണ്ടുവോളമുള്ളയാളാണ്. ഒറ്റവാക്കിൽ ആളിനെ വിശേഷിപ്പിക്കാൻ പ്രയാസമാണ്. മൂപ്പരുടെ കാര്യത്തിൽ ഒറ്റ വാക്ക് നമ്മുടെ ഭാഷയിൽ ഇല്ലെന്നത് പരിമിതിയാണ്. എന്തു പറയുമ്പോഴും ഉളുപ്പും നാണവും ഇല്ലാന്നുള്ളതാണ് ആളിന്റെ പ്രത്യേകത. എവിടെയോ പോയി തിരിച്ചു വരുന്ന വഴിക്ക് വീട്ടിൽ കയറിയതാണ്. എവിട്യാന്ന് ചോദിച്ചപ്പോ കോഴിക്കോട്ട് മാതൃഭൂമീല് സുഭാഷ് ചന്ദ്രനെ കാണാൻ പോയതാണെന്നു പറഞ്ഞു. ഞാൻ അടിമുടി നോക്കി. കഴിഞ്ഞയാഴ്ച വരെ കമൽ റാമിന് ഇങ്കിലാവ് വിളിച്ചയാളാണ്. കമൽറാം പോയതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വർഗ്ഗീയ ഫാസിസ്റ്റുകളുടെ കൈകളിൽ എത്തിച്ചേർന്നൂന്ന് പറഞ്ഞ് ബസ് സ്റ്റാന്റ് പരിസരത്തെ ആൾക്കൂട്ടത്തിനു മുമ്പിൽ ഘോര ഘോരം പ്രസംഗിച്ചയാളാണ്. മാതൃഭൂമീല് ഇനി എഴുതില്ലാന്ന് പറഞ്ഞ എഴുത്തുകാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചയാളാണ്. ദാ ഇപ്പൊ അയാൾ പുതിയ ആഴ്ചപതിപ്പ് കക്ഷത്തിൽ നിന്നും എടുത്തു നിവർത്തി, നന്നായിട്ടുണ്ട് അല്ലേ എന്നൊരു ചോദ്യം. സുഭാഷ് ചന്ദ്രൻ ഇറക്കിയ ആദ്യ ലക്കം ഗംഭീരമാക്കീട്ടുണ്ട്. അയാൾ ഉറപ്പിച്ചു പറഞ്ഞു. എം ടി ഇരുന്ന കസേരയിൽ സുഭാഷ് ചന്ദ്രൻ ഇരിക്കുമ്പോ, എനിക്ക് തോന്നിയത് എഴുത്തുകാരൻ തന്നെ എഡിറ്ററായിട്ട് വരുന്നതാണ് നല്ലതെന്ന്‌. അയാൾ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചത്, അയാൾ കമൽറാമിന്റെ പേര് വെട്ടികളഞ്ഞിരിക്കുന്നു!! ഞാൻ ചിരിച്ചു.. ഇത്രയൊക്കെയേ ഉള്ളൂ!
November 14 

അഭിപ്രായങ്ങളൊന്നുമില്ല: