അനുയായികള്‍

2018 നവംബർ 25, ഞായറാഴ്‌ച

ജോർജ്ജ് സ്റ്റിനി ജൂനിയർ

അച്ഛാ, സീര്യസ്സായിട്ട് എന്തെങ്കിലും പറ. എപ്പഴും ചളപുളാന്ന് എന്തെങ്കിലും പറഞ്ഞിട്ട് വല്യ പ്രയോജനമൊന്നും ഇല്ലല്ലോ. രാഷ്ട്രീയം കുറച്ച് ദിവസത്തേക്ക് മിണ്ടിപ്പോവരുത്. നക്ഷത്രയുടെ വിരട്ടൽ അങ്ങനെയായിരുന്നു. ആറാം ക്ലാസിലാണെങ്കിലും ഡിഗ്രി ലെവലിലാണ് സംസാരം.ഓഹോ അങ്ങനെയാണോ, എന്നാലേ സീര്യസ്സായിട്ട് ഒരു സംഭവം പറയാം, ഇടയിൽ ഓടിപ്പോവരുത്. ഞാൻ മുന്നറിയിപ്പ് നൽകി. പറയുന്നത് മുഴുവൻ കേട്ടിട്ടേ പോവൂന്ന് നക്ഷത്ര പറഞ്ഞു. എന്നാ ശരി ദാ കേട്ടോളൂ. പഴയ സംഭവമാണ്. പതിനാല് വയസുള്ള ആഫ്രോ-അമേരിക്കൻ ബാലന്റെ കഥ. ആ കുട്ടീടെ പേര് ജോർജ്ജ് സ്റ്റിനി ജൂനിയർ. അമേരിക്കയിൽ സൗത്ത് കരോലിനയിലെ അല്കോലു ന്ന് പേരായ സ്ഥലത്ത് താമസം. അതൊരു മിൽടൗണാന്ന്. ജോർജ്ജ് സ്റ്റിനീടെ അച്ഛൻ സോമില്ലിലെ തൊഴിലാളിയായിരുന്നു. അവന് ജോൺ, ചാൾസ് , കാതറീൻന്ന് പേരായ സഹോദരങ്ങളുമുണ്ട്. ജോർജ്ജ് സ്റ്റിനി അവർക്കിടയിലെ കൊച്ചു വികൃതിയുമായിരുന്നു. അൽക്കോലുവിൽ ഒരു റെയിൽവേ ലൈനുണ്ട്. അപ്പുറത്തെ സൈഡിൽ വെള്ളക്കാരും ഇപ്പുറത്ത് കറുത്ത വർഗ്ഗക്കാരുമാണ് താമസം. ഒരു ദിവസം, മാർച്ച് മാസത്തിൽ സഹോദരിയുമൊന്നിച്ച് ജോർജ്ജ് സ്റ്റെനി നടന്നു പോവുമ്പോ രണ്ട് പെൺകുട്ടികൾ സൈക്കിളിൽ പൂവുകൾ തേടി പോവുന്നത് കണ്ടു. മെയ് പോപ്പീന്ന് പേരുള്ള പൂവുകൾ അന്വേഷിച്ചാണ് അവരുടെ യാത്ര. ബെറ്റി ജൂൺ ബെനിക്കർ (11), മേരി എമ്മ തോമസ് (7) എന്നിവരാണ് ആ കുട്ടികൾ. അവർ പൂവിനെ കുറിച്ച് അവരോട് തിരക്കിയിരുന്നു.. ജോർജ്ജ് സ്റ്റിന്നി പിന്നെ വീട്ടിൽ തിരിച്ചെത്തി. വൈകീട്ടായപ്പോ ഒരു വെള്ളക്കാരിയായ സ്ത്രീ വന്നു പറഞ്ഞു ,ഈ രണ്ട് കുട്ടികളേയും കാണാനില്ലാന്ന്. പോലീസിൽ പരാതി കൊടുത്തു. പോലീസ് അന്വേഷണമായി. അപ്പൊ അടുത്തൊരു ചതുപ്പിൽ ഈ കുട്ടികളുടെ ശവശരീരം കണ്ടെത്തുന്നു. അതൊരു കൊലപാതകമായിരുന്നു. ഈ പെൺകുട്ടികളെ അവസാനമായി കണ്ടത് ജോർജ്ജ് സ്റ്റിന്നിയായിരുന്നു. അവനെ തേടി പോലീസുകാര് എത്തി. നീ തന്നെയാണ് അവരെ കൊന്നതെന്നു പറഞ്ഞ് അവനെ പിടിച്ചുകെട്ടി കൊണ്ടുപോയി. സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്യൽ. അതു കഴിഞ്ഞ് കുറ്റം അവന്റെ തലയിൽ വെച്ചു കെട്ടി.
കോടതീല് ഹാജരാക്കി. ഒരു തെളിവും കൂടാതെ ജോർജ്ജ് സ്റ്റിന്നി കുറ്റക്കാരനാണെന്ന് വിധിച്ചു. പത്തെൺപത് ദിവസത്തോളം തടവറയിൽ..
അച്ഛനേയോ അമ്മയേയോ കാണാതെ അവൻ ദിവസങ്ങൾ കഴിച്ചുകൂട്ടി. അവന് വിധിച്ച ശിക്ഷയെന്താണെന്നോ.. മരണം തന്നെ. ഇലക്ട്രിക് ചെയറിൽ ഇരുത്തിയുള്ള ശിക്ഷ. മരണശിക്ഷ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. അപ്പീലൊക്കെ പോയെങ്കിലും വെള്ളക്കാരായ ജഡ്ജിമാര് ഒരു അനുകമ്പയും കാട്ടിയില്ല. 1944 ജൂൺ 16ന് ജോർജ്ജ് സ്റ്റിന്നിയെ അവർ ഇലക്ട്രിക്കസേരയിൽ കൊണ്ടു ചെന്നിരുത്തി. എന്താ സംഭവിക്കുകാന്ന് അവന് ഒട്ടും അറിയില്ലാരുന്നു. ശരീരത്തിൽ ഇലക്ട്രിക് റോഡ് ഘടിപ്പിച്ചു. അവൻ കൗതുകത്തോടെ എല്ലാം നോക്കി. എന്താ സംഭവിക്കുക? അവർ സ്വിച്ച് ഓൺ ചെയ്തു. ജോർജ്ജ് സ്റ്റിന്നിയുടെ ശരീരത്തിലൂടെ ഹൈവോൾട്ടേജ് പാസ്സായി. നിമിഷ നേരം കൊണ്ട് അവന്റെ ശരീരം കരിഞ്ഞുപോയി. കഥ പറയാൻ പറഞ്ഞത് അബദ്ധായി പ്പോയിന്ന് നക്ഷത്രയുടെ മുഖം കണ്ടപ്പോ മനസിലായി. ഞാൻ തുടർന്നു. പത്തെഴുപത് വർഷങ്ങൾക്ക് ശേഷം ഇതേ കേസ് പുന:രന്വേഷണം നടത്തി. ഒടുവിൽ കണ്ടെത്തിയ സത്യം എന്താന്ന്? ജോർജ്ജ് സ്റ്റിന്നി കുറ്റമൊന്നും ചെയ്തിട്ടില്ല. അവൻ നിരപരാധിയാണത്രെ! കൊല ചെയ്തയാൾ, അയാളുടെ വാർദ്ധക്യകാലത്ത് മരണ കിടക്കയിൽ വച്ച് പറഞ്ഞുവത്രെ, താനാണ് ആ കുട്ടികളെ ആക്രമിച്ചതും കൊലപ്പെടുത്തിയതും. അങ്ങനെ ജോർജ്ജ് സ്റ്റിന്നിനെ മൂന്നു നാല് കൊല്ലങ്ങൾക്കു മുമ്പ് കുറ്റവിമുക്തനാക്കി കൊണ്ട് പ്രഖ്യാപനം വന്നു... ജോർജ്ജ് സ്റ്റിനി ജൂനിയർ നിരപരാധി. ഞാൻ പറഞ്ഞു നിർത്തി. നക്ഷത്ര മിഴിച്ച് നോക്കിയിരുന്നു. ഇലക്ട്രിക് ചെയറിലിരുന്നു പിടഞ്ഞ് മരിക്കുന്ന ജോർജ്ജ് സ്റ്റിന്നി, അവളുടെ ഉറക്കം കെടുത്തുമെന്ന് എനിക്കറിയാം.അച്ഛൻ പൊട്ടത്തരങ്ങൾ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്തോ. ഇമ്മാതിരി കഥയൊന്നും ഇനി വേണ്ടാന്ന് പറഞ്ഞ് നക്ഷത്ര എണീറ്റ് പോയി. october 28

അഭിപ്രായങ്ങളൊന്നുമില്ല: