ശംഖ് വരയനെ ഞാൻ ഇടവഴിലൂടെ ഇഴഞ്ഞ് പോകുന്നതേ കണ്ടിട്ടുള്ളൂ. എന്നാൽ ആ പേരിലൊരു ജീവി നടന്നു പോവുന്നത് കാണുന്നത് ആദ്യമായാണ്. വിനോദ് മാഷാണ് കാണിച്ചു തന്നത്. പരിചയപ്പെടേണ്ട ആളാന്ന് എന്ന് എന്നോടു പ്രത്യേകം പറഞ്ഞ് കൈ തട്ടി വിളിച്ചു. ശംഖ് വരയൻ നടന്നു വന്നു. എന്താ മാഷെന്ന് പറഞ്ഞ് അരികിലെത്തി ലോഹ്യം പറഞ്ഞു. അടുത്തു നിൽക്കുന്ന എന്നെ ഒന്നു പാളി നോക്കി. ഇദ് ആരാന്ന് എന്ന മട്ടിൽ ശംഖ് വരയൻ വിനോദ് മാഷിനെ നോക്കി. പ്രശാന്ത് ന്നാ പേര്, കൂടെ ഒരു വാലുമുണ്ട്. അതൊഴിച്ചാ വേറെ ഉപദ്രവമൊന്നുമില്ലാന്ന് മാഷ് ശംഖു വരയനെ അറിയിച്ചു.മ്മ്ടെ ആളാന്നോ? ശംഖ് വരയൻ വിനോദ് മാഷിനോട് രഹസ്യായിട്ട് ചോദിച്ചു. നമ്മള് നമ്മുടെ യാളാന്നും മറ്റവർ അവരുടെയാളാന്നും പറയുന്ന തരത്തിലൊരു ഭീകരനൊന്നുമല്ല, അത്യാവശ്യം കടുപ്പത്തിൽ എഴുത്തുണ്ട്. മറ്റ് സിവിൽ കേസോ ക്രിമിനൽ കേസോ ഇല്ല. വിനോദ് മാഷ് എന്നെ ഉപയോഗിച്ച് ശംഖു വരയനെ നേരിടുകയാണെന്നു തോന്നുന്നു. ഇയാളോട് മറ്റെ കാര്യം ചോയിക്കട്ടെ? ശംഖ് വരയൻ മാഷിന്റെ സമ്മതപത്രത്തിന് കാത്ത് നിന്നു.അയ്യോ ഇപ്പൊ വേണ്ട. മാഷ് വിരണ്ടു. ശംഖ് വരയൻ എന്നെ പാളി നോക്കി. എന്നാ ശരി, എനിക്ക് ഒന്നു രണ്ട് പരിചയക്കാരെ കൂടി കണ്ട് സംസാരിക്കാനുണ്ട്, വരാം. അതും പറഞ്ഞ് ശംഖ് വരയൻ നടന്നു പോയി.ഞാൻ വായ പൊളിച്ച് നിൽക്കുകയാണ്. വിനോദ് മാഷ് ചിരിച്ചു. എന്താന്ന് മറ്റെ കാര്യം? ഞാൻ ചോദിച്ചു. ശംഖ് വരയൻ ഒരു സാമൂഹ്യ പരിഷ്കർത്താവാണെന്ന കാര്യം ഞാൻ പറയാൻ വിട്ടു പോയി. പെണ്ണുങ്ങളുടെ ആർത്തവവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് കോടതി വിധി വന്നിട്ടുണ്ടല്ലോ. വിനോദ് മാഷ് ഓർമ്മിപ്പിച്ചു. അതിന്? ഞാൻ നെറ്റി ചുളിച്ചു. നാട്ടിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ പേര് മാഷ് സൂചിപ്പിച്ചു. പിരീഡ്സ് സമയത്ത് അവിടെ സ്ത്രീകളെ കയറ്റാനുള്ള പുരോഗമനാശയം പ്രാവർത്തികമാക്കാനുള്ള ഏർപ്പാടിലാണ് ശംഖ് വരയൻ ഇപ്പൊഴുള്ളത്. വരുന്ന തുലാം പത്തിന് മെൻസസ്സായ പെണ്ണുങ്ങളുടെ ക്ഷേത്രപ്രവേശനം നടത്തുമെന്ന് ശംഖ് വരയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആ നാളിലെ ആർത്തവക്കാരികളെ കണ്ടെത്താനാണ് മൂപ്പര് കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. തുലാം പത്തിന് ഇനി നാല് ദിവസമേ ബാക്കിയുള്ളൂ. ശംഖ് വരയനെ ഇക്കാര്യത്തിൽ സഹായിക്കാനാവുമോന്നാ അയാള് ചോദിച്ചത്. വിനോദ് മാഷ് പറഞ്ഞു. ഞാൻ പരുങ്ങി.മെൻസസ്സായിട്ട് ക്ഷേത്രത്തിൽ കയറാൻ നാട്ടിലെ കുല സ്ത്രീകൾ ഒന്നും തയ്യാറാവുന്നില്ലത്രെ. എന്തായാലും ശംഖ് വരയൻ തോൽക്കാൻ തയ്യാറല്ല. നമ്മളെ നിലപാടിൽ മാറ്റമൊന്നുമില്ല, കുലസ്ത്രീകള് തയ്യാറല്ലെങ്കിൽ കുലത്തിന് പുറത്തു നിന്നും സ്ത്രീകളെ കൊണ്ടുവരുമത്രെ. എന്തായാലും ശംഖ് വരയൻ പോരാട്ടത്തിനു തന്നെയാണ്.തുലാം പത്തിനോ അതിന് മുമ്പ് ആർത്തവം സംഭവിച്ചതോ ആയ സ്ത്രീകളുടെ ലിസ്റ്റ് ശംഖ് വരയൻ മറ്റ് സ്ത്രീകൾ മുഖാന്തിരം തയ്യാറാക്കി വച്ചിട്ടുണ്ട് പോലും! സത്യാണോ നുണയാണോന്ന് അറിയില്ല. തുലാം മാസത്തിലെ ക്ഷേത്രപ്രവേശനത്തിന് തയ്യാറായവരുടെ കൂട്ടത്തിലെ പ്രധാന പേരുകൾ വിനോദ് മാഷ് പറഞ്ഞു തന്നു. ചാക്കണ അമ്മിണി, അലക്കുപുര വിലാസിനി തുടങ്ങിയ തരത്തിൽ പേരുള്ള പ്രശസ്തകളും! ഇവരെയൊക്കെ ശംഖ് വരയൻ അഞ്ഞൂറ് രൂപ തോതിൽ കൊടുത്ത് ബുക്ക് ചെയ്തിരിക്കുകയാണെന്ന് നാട്ടിലെ വിഘടനവാദികളും പറയുന്നുണ്ട്.ശംഖ് വരയൻ തുലാം പത്തിന് ഇറക്കുന്ന സ്ത്രീകൾ ശരിക്കും മെൻസസ്സാണോന്ന് എങ്ങനെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയും? ഞാൻ ചോദിച്ചു. വിനോദ് മാഷ് പൊട്ടി ചിരിച്ചു. രാത്രില് അവിചാരിതമായി വീടിനു തൊട്ടടുത്ത് ഒരു പാമ്പ് വന്നെത്തി. ഭാര്യയാണ് പാമ്പിനെ കണ്ടത്. ടോർച്ചടിച്ച് നോക്കി. അത് ശംഖ് വരയ നാണ്. അവൾ ഭീതിയോടെ പറഞ്ഞു. അതു കേട്ട് ഞാൻ അറിയാതെ ചിരിച്ചു. അത് വിഷം കൂടിയ ഇനമാണ്. ഭാര്യ ഞെട്ടലോടെ എന്റെ ചിരി കണ്ട് പറഞ്ഞു.ഭാര്യേടെ ആർത്തവ ദിവസം അന്വേഷിച്ചറിയാൻ വന്നവനാവുമോ ഈ ശംഖ് വരയൻ! ഞാൻ അതിനെ കൊല്ലാതെ വന്ന വഴിക്ക് പറഞ്ഞു വിട്ടു. വിഷപാമ്പിനെ കൊല്ലാതെ അതിന് തിരിച്ച് പോവാനുള്ള വണ്ടിക്കാശും കൊടുത്ത് പറഞ്ഞു വിട്ടതെന്താ? ഭാര്യയുടെ പരിഹാസം.നമ്മള് ഒരു ജീവികളേം ഉപദ്രവിക്കരുത്! ഒരു ഡോബർമാൻ കുരച്ചാൽ അതുപോലെ നമ്മളും കുരക്കേണ്ടതില്ല. കാരണം നമ്മൾ കുരച്ചാ സ്ലംഡോ ഗേ ആവൂ. ഞാൻ പെട്ടെന്ന് പ്രശാന്താനന്ദഗിരിയായി.മോളെ, ഫ്രിഡ്ജിൽ തണുത്ത വെള്ളമുണ്ടെങ്കിൽ ഒരു ബോട്ടിൽ ഇങ്ങെടുത്തേ, ഇവ്ടെ ഒരാളുടെ തല വഴി ഒഴിക്കാനാണ്. ഭാര്യ നീട്ടി പറഞ്ഞു...october 24
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ